കഥകള്‍ ഉണ്ടാകുന്നത് മുത്തുകളെപ്പോലെ; ഉളളു തുറന്ന് ടി പത്മനാഭന്‍ പ്രതിഭകളോടൊപ്പം പരിപാടി തുടങ്ങി

സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍ നടപ്പാക്കുന്ന പ്രതിഭകളോടൊപ്പം പരിപാടിയില്‍  കഥാകൃത്ത് ടി. പദ്മനാഭന്‍ തന്റെ വീട്ടിലെത്തിയ കുട്ടികളുമായി സംവദിക്കുന്നു.

പതിവ് ഗൗരവം വിട്ട് ശിശുദിനത്തില്‍ കുട്ടികളോടൊപ്പം ചിരിച്ചും ഉള്ളുതുറന്നും മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി  പത്മനാഭന്‍. സമഗ്രശിക്ഷാ കേരളം കണ്ണൂര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രതിഭകളോടൊപ്പം പരിപാടിയിലാണ്് ടി പത്മനാഭനുമായി കുട്ടികള്‍ സംവദിച്ചത്. കുട്ടികളുടെ കൗതുകവും കുസൃതിയും നിറഞ്ഞ ചോദ്യങ്ങള്‍ക്ക് അതേ രീതിയിലായിരുന്നു മറുപടിയും. കുട്ടികളോട് ചോദ്യം ആവശ്യപ്പെട്ട് ടി പത്മനാഭന്‍ തന്നെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മനസ്സില്‍ എങ്ങിനെയാണ് കഥകള്‍ രൂപപ്പെടുന്നത് എന്നതായിരുന്നു ആദ്യ ചോദ്യം. മുത്തുകള്‍ രൂപപ്പെടുന്നത് എങ്ങിനെയെന്നറിയുമോയെന്ന് കഥാകൃത്തിന്റെ മറുചോദ്യം. തന്റെ ശരീരത്തിലേക്ക് മണലോ മറ്റോ കയറുമ്പോള്‍ അവ ഉണ്ടാക്കുന്ന വേദനയില്‍ നിന്നും രക്ഷനേടാന്‍ ജീവികള്‍ മുത്തുകള്‍ സൃഷ്ടിക്കുന്നത് പോലെയാണ് കഥാകാരന്റെ മനസ്സില്‍ കഥകള്‍ രൂപപ്പെടുന്നത്. മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സംഭവങ്ങള്‍, സന്തോഷമോ സങ്കടമോ ആയിക്കൊള്ളട്ടെ, അത് എഴുത്തുകാരനിലുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് കഥകളായി പരിണമിക്കുന്നത്.  റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാതെ പിടിയിലായ യുവാവ് തന്റെ ആദ്യ കഥയ്ക്ക് വിഷയമായ സംഭവവും അദ്ദേഹം ഓര്‍ത്തെടുത്തു.  കവിതകള്‍ വായിച്ചായിരുന്നു തന്റെ തുടക്കമെന്ന് ടി പത്മനാഭന്‍ പറഞ്ഞപ്പോള്‍ ഇപ്പോഴത്തെ കവിതകളെകുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദ്യം. ഇപ്പോഴത്തെ മാസികകളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും കവിതയെന്ന പേരില്‍ വരുന്നത് വര്‍ജ്ജിക്കേണ്ടവയാണെന്ന് അദ്ദേഹം മറുപടി നല്‍കി. എഴുത്തുകാരനെയും പുസ്തകങ്ങളെയും അംഗീകരിക്കേണ്ടത് വായനക്കാരാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. അതുകൊണ്ടാണ് തന്റെ ഒരു പുസ്തകത്തിനും ഒരാളെക്കൊണ്ടും മുഖവുര എഴുതിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമങ്ങളുടെ ഉപയോഗം വായനയെ ഇല്ലാതാക്കുന്നുണ്ടോ എന്നായിരുന്നു ഒരു വിദ്യാര്‍ഥിയുടെ സംശയം. താന്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അതില്‍  തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ അടുപ്പമുള്ളവര്‍ പറഞ്ഞാണ്  അറിയുന്നതെന്നും പറഞ്ഞ ടി പത്മനാഭന്‍ നവമാധ്യമത്തിന്റെ ഉപയോഗത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പറഞ്ഞു. സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കെതിരെ സാഹിത്യകാരന്മാര്‍ നിലപാട് വ്യക്തമാക്കുന്നുണ്ടോ എന്ന ചോദ്യവും കുട്ടികളില്‍ നിന്നുണ്ടായി. ഒരുപ്രശ്നം വരുമ്പോള്‍ മാത്രം അല്ലെങ്കില്‍ ഒരു പ്രത്യേക സംഭവത്തോട് മാത്രം വ്യക്തമാക്കുന്ന തരത്തിലായിരിക്കരുത് നമ്മുടെ നിലപാടുകള്‍. പഴയകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് സാഹിത്യകാരന്മാര്‍ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതായാണ് തന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ സാഹിത്യകാരന്റെ നിലപാടുകള്‍ക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്ന മറുചോദ്യമാണ് തനിക്കുള്ളതെന്നും ടി പത്മനാഭന്‍ പറഞ്ഞു. ഒരുപാട് യാത്രകള്‍ ചെയ്ത ഒരാളെന്ന നിലയില്‍ എന്തുകൊണ്ട് യാത്രാ വിവരണം എഴുതിയില്ല എന്നതായി മറ്റൊരു ചോദ്യം. ഒരു യാത്ര പോലും ചെയ്യാതെ യാത്ര വിവരണഗ്രന്ഥങ്ങള്‍ വരെ പുറത്തിറക്കുമ്പോള്‍, ഒരാള്‍ തന്നെ രണ്ടും മൂന്നും ആത്മകഥകള്‍ എഴുതുമ്പോള്‍ അത്തരം സാഹസം വേണ്ട എന്ന ചിന്തയില്‍ നിന്നാണ് പരിശ്രമത്തിന് മുതിരാതിരുന്നതെന്നായിരുന്നു പ്രതികരണം.  എഴുത്തുകാരനായില്ലെങ്കിലും നല്ലൊരു വായനക്കാരനാവണമെന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കിയാണ് സംവാദം ടി പത്മനാഭന്‍ അവസാനിപ്പിച്ചത്. നവംബര്‍ 28 വരെ നീളുന്ന പ്രതിഭകളോടൊപ്പം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തില്‍ പള്ളിക്കുന്ന് ഗവ ഹയര്‍സെക്കന്ററി സ്‌കുള്‍ വിദ്യാര്‍ത്ഥികളാണ് ടി പത്മനാഭനുമായി സംവദിച്ചത്. അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന പരിപാടിയില്‍ ഡിഡിഇ ടി പി നിര്‍മ്മല ദേവി, എസ് എസ് കെ പ്രൊജക്്ട് ഓഫീസര്‍ ടി പി വേണുഗോപാലന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത പാലക്കല്‍ എന്നിവര്‍ സംബന്ധിച്ചു. ഒരു വിദ്യാലയത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ച് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

No comments:

Post a Comment