കുട്ടികള്‍ ശാസ്ത്രത്തിന്റെ സാധ്യതകള്‍ അറിഞ്ഞുവളരണം: ജില്ലാ കലക്ടര്‍ ജില്ലാ ഭരണകൂടവുമൊത്ത് കുട്ടികള്‍ക്കായി ഒരുദിനം സംഘടിപ്പിച്ചു

ജില്ലാ ഭരണകൂടവുമൊത്ത് ഒരു ദിനം പരിപാടിയുടെ ഭാഗമായി  വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍  ടി വി സുഭാഷുമായി  സംവദിക്കുന്നു

അന്ധവിശ്വാസങ്ങള്‍ക്കതീതമായി കുട്ടികള്‍ ശാസ്ത്രത്തിന്റെ സാധ്യതകള്‍ അറിഞ്ഞു വളരണമെന്ന് ജില്ലാ കലക്ടര്‍ടിവി സുഭാഷ്. കുട്ടികള്‍ പഠനത്തോടൊപ്പം സമൂഹത്തിനും ലോകത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.  ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തിലുള്ള ദോസ്തി ബാന്‍ഡ് ക്യാംപെയ്‌നിന്റെ ഭാഗമായാണ് ശിശുദിനത്തില്‍  ജില്ലാ ഭരണകൂടവുമൊത്ത് കുട്ടികള്‍ക്കായി ഒരു ദിനം പരിപാടി  സംഘടിപ്പിച്ചത്. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സര്‍ക്കാരിന്റെ നാലു പ്രധാന മിഷനുകളെക്കുറിച്ചും കുട്ടികളോട് ജില്ലാ കലക്ടര്‍ വിശദീകരിച്ചു. പൊതുനിയമങ്ങളെ അനുസരിക്കുന്നതു സ്വഭാവത്തിന്റെ ഭാഗമാക്കണം. എന്തു ജോലി ചെയ്താലും മികച്ച വ്യക്തികളായി മാറണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലുള്ള മാതൃകകളെ പിന്‍തുടര്‍ന്ന്  മികച്ച വ്യക്തിത്വങ്ങളായിത്തീരണമെന്ന്് അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ് പറഞ്ഞു. പൂക്കളെ ഏറെ ഇഷ്ടപ്പെടുന്ന ചാച്ചാജിയുടെ ഓര്‍മ്മകള്‍ പുതുക്കി കുട്ടികള്‍ കലക്ടര്‍ക്ക് പൂക്കള്‍ നല്‍കി. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കുക എന്ന സന്ദേശവുമായി കുട്ടികള്‍ കൊണ്ടുവന്ന ദോസ്തി ബാന്‍ഡ് കലക്ടറെയും അസിസ്റ്റന്‍ഡ് കലക്ടറെയും അണിയിച്ചു. കുട്ടികളും ഭരണകൂടവും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. പ്ലാസ്റ്റിക് ഉപയോഗത്തെ കുറിച്ചും പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അനധികൃത ക്വാറികളെക്കുറിച്ചുമുള്ള ആശങ്കകള്‍  കുട്ടികള്‍ ജില്ലാ കലക്ടറുമായി പങ്കുവച്ചു. ജില്ലാ ഭരണകൂടവുമൊത്ത് ഒരുദിനം പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടര്‍, ഡി ഐ ജി,  ജില്ലാ ജഡ്ജ് എന്നിവരുടെ ചേംബറുകളിലാണ് സംവാദം സംഘടിപ്പിച്ചത്. കണ്ണൂര്‍ ടൗണ്‍ പരിസരത്തെ പതിനൊന്നോളം വിദ്യാലയങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിനാലു കുട്ടികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അമല്‍ജിത്ത്് തോമസ്,സെന്റര്‍ കോ-ഓഡിനേറ്റര്‍ പി പി സുമേഷ്, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

No comments:

Post a Comment