സംസ്ഥാനത്തെ സ്‌കൂൾ പരിസരം അടിയന്തരമായി വൃത്തിയാക്കാൻ നിർദ്ദേശം


* പാദരക്ഷകൾ വിലക്കരുത്
* സ്‌കൂൾ പരിസരത്തെ പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം

വയനാട് ഗവൺമെന്റ് സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഷഹല ഷെറീൻ പാമ്പ് കടിയേറ്റ് മരണമടഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിൽ വരുത്തിയിട്ടുണ്ടെന്ന് ഡിസംബർ 10ന് വൈകിട്ട് നാല് മണിക്കകം വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. എല്ലാ സ്‌കൂളുകളിലും 30നകം പി.ടി.എ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലകൾ എടുക്കും. ക്ലാസ് പി.ടി.എ.കൾ ചേരാനും ഡയറക്ടറുടെ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാഴ്‌ച്ചെടികളും, പടർപ്പുകളും, വെട്ടിമാറ്റി സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സത്വരനടപടി കൈക്കൊള്ളണം. വൃത്തിയുള്ള സ്ഥിതി തുടരുന്നതിന് ജനപ്രതിനിധികളുമായും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് നടപടി സ്വീകരിക്കണം. ക്ലാസ്മുറികൾ, ചുറ്റുമതിലുകൾ, ശുചിമുറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ദ്വാരങ്ങളോ, വിള്ളലുകളോ ഉണ്ടെങ്കിൽ ഡിസംബർ അഞ്ചിനകം സിമന്റും മണലും ഉപയോഗിച്ച് അടച്ച് സുരക്ഷ ഉറപ്പാക്കണം. സ്‌കൂൾ പരിസരത്ത് കൂട്ടിയിട്ടിട്ടുള്ള പാഴ്‌വസ്തുക്കൾ ഉടൻ നീക്കം ചെയ്യണം. ഇവയെല്ലാം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശുചിമുറികൾ സ്വാഭാവികവെളിച്ചം ഇല്ലെങ്കിൽ ലൈറ്റുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്ക് പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്. വിദ്യാർത്ഥികൾ പറയുന്ന ചെറിയ അസ്വസ്ഥതകൾക്കുപോലും ശ്രദ്ധ നൽകി ജാഗ്രതയോടെ സത്വരനടപടികൾ സ്വീകരിക്കണം. ഇതിനായി ലഭ്യമാകുന്ന ഏത് വാഹനവും അടിയന്തര പ്രാധാന്യം നൽകി ഉപയോഗിക്കണം. അദ്ധ്യയന സമയം കഴിഞ്ഞാൽ ക്ലാസ്മുറികളുടെ വാതിലുകളും ജനലുകളും പൂട്ടി ഭദ്രമാക്കണം. ഇക്കാര്യങ്ങൾക്ക് പി.ടി.എയും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും അനദ്ധ്യാപകരും അതീവ പ്രാധാന്യം നൽകണമെന്നും നിർദ്ദേശം നൽകി.

No comments:

Post a Comment